സോഷ്യൽ മീഡിയ യുദ്ധങ്ങളുടെ മനശാസ്ത്രം

You are here:

പണ്ട് പണ്ട് ഒരു നാട്ടിൽ ഉറ്റസുഹൃത്തുക്കളായ ഒരു കമ്മ്യൂണിസ്റ്കാരനും കോൺഗ്രസുകാരനും ലീഗുകാരനും ഉണ്ടായിരുന്നു. ആ… പണ്ടങ്ങനൊയൊക്കെ ഉണ്ടായിട്ടുണ്ടാകും. ഇനിയെങ്ങനെ ഉണ്ടാകുമോ എന്നതാണ് വിഷയം. വ്യത്യസ്ത രാഷ്ട്രീയവും മതവും കാഴ്ചപ്പാടുകളുമുള്ളവർ സുഹൃത്തുക്കൾ ആയിരിക്കുന്നതോ പരസ്പരം സംവദിക്കുന്നതോ പുതിയ കാര്യമല്ല. എന്നാൽ കമ്മി, കൊങ്ങി, മൂരി, സുഡാപ്പി, മാപ്ലാവ്, സിറിയേട്ടൻ, തുടങ്ങിയ പ്രയോഗങ്ങളെല്ലാം തന്നെ പുതിയതാണ്. ഇനിയും പുതിയ പദപ്രയോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും.

മനുഷ്യത്വത്തിന്റെയും അപരസ്നേഹത്തിന്റെയും വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്നവർ ഇതര ശബ്ദങ്ങളെ നേരിടുന്ന രീതി, ഫാഷിസത്തിനെതിരെ പോരാടാൻ കച്ചക്കെട്ടിയിറങ്ങിയവർക്ക് രാഹുൽ ഗാന്ധിയും കോൺഗ്രസുകാരും ആജന്മ ശത്രുക്കളാകുന്നു. പെട്രോൾ വിലവർദ്ധനവിനെതിരെ സൈക്കിൾ റാലി നടത്തിയവരെ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് വിരുദ്ധ പോരാളികകൾ. ഉമ്മത്തിയതും സ്വത്വ രാഷ്ട്രീയവും പറയുന്നവർ സഘടനയുടെയോ നിലപാടിൻ്റെയോ പേരിൽ പരസ്പരം അഭിസംബോധന ചെയ്യുന്ന രീതികൾ. സോഷ്യൽ മീഡിയയിൽ ദഅവത്ത് ചെയ്യുന്ന രീതികൾ. മതമുപേക്ഷിച്ച് മനുഷ്യരായവരുടെ മനുഷ്യത്വം തുളുമ്പുന്ന ട്രോളുകളും വിമർശനങ്ങളും. മഹത്തായ ആധുനിക ജനാധിപത്യ മനുഷ്യരുടെ സംവാദ ശൈലിയിലും എതിരഭിപ്രായങ്ങളെ നേരിടുന്ന രീതിയിലും കാര്യമായ പുരോഗമനം സംഭവിച്ചിരിക്കുന്നു!

എന്തുകൊണ്ടായിരിക്കും വ്യക്തിപരമായി ഒരു പരിചയവുമില്ലത്ത ആളുകൾ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ശത്രുക്കളെപ്പോലെ കുപിതരായി പരസ്പരം ചെളിവാരിയെറിഞ്ഞ് കടിച്ചുകീറാൻ നടക്കുന്നത്? ഇതൊരു ആഗോള പ്രതിഭാസമാണ്. അമേരിക്കയിൽ റിപ്ലബിക്കൻസും ഡെമോക്രാറ്റ്സും പരസ്പരം കണ്ടാൽ മിണ്ടില്ല, ഡേറ്റ് ചെയ്യില്ല, അവർക്ക് വ്യത്യസ്ത ഡേറ്റിംഗ് അപ്പുകളൊക്കെയുണ്ട്. ബട്ട് വൈ?

നമ്മളറിയാതെ നമ്മൾ നല്ല മൊയന്തുക്കളായി മാറിയിരിക്കുന്നു! അത് തന്നെ.

ഇൻഫോർമേഷൻ ഡയറ്റ്‌ എന്നൊരു സംഭവമുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻ്റെ സ്വാഭാവത്തിനും അളവിനുമൊക്കെ അനുസരിച്ച് നമ്മുടെ ശരീരവും ആരോഗ്യവും മാറുന്ന പോലെ നമ്മൾ ഉപഭോഗിക്കുന്ന വിവരങ്ങളുടെ ഉള്ളടക്കങ്ങൾ നമ്മുടെ മനസികവസ്ഥയെയും സ്വാഭാവത്തെയും വ്യക്തിത്വത്തെയും ബാധിക്കുന്നുണ്ട്. തുടർച്ചയായി ചാനൽ ചർച്ചകളും സോഷ്യൽ മീഡിയയും ഉപയോഗിച്ചാൽ വ്യത്യസ്ത ആശയമോ വിശ്വാസമോ ഉള്ള നമ്മുടെ അയൽവാസികളെ വരെ നമ്മൾ പേടിക്കാനും സംശയിക്കാനും വെറുക്കനും തുടങ്ങും.

മീഡിയകളുടെ ബിസിനസ്സ് സ്ട്രാറ്റജി മാറിയിട്ടും നാലാം തൂണാല്ലതായിട്ടും കാലം കുറെയായി. നമ്മളെ ഒരു ലൂപ്പിലിട്ട് കറക്കിക്കൊണ്ടിരിക്കുക എന്നതാണ് മീഡിയകളുടെയും ആപ്പുകളുടെയും ഗെയിമുകളുടെയും സ്ട്രാറ്റജി. നമ്മൾ അവിടെ ചിലവഴിക്കുന്ന ഓരോ മിനിറ്റും ഓരോ ക്ലിക്കുകളും ആർക്കൊക്കെയോ വളരെ വിലപ്പെട്ടതാണ്. ഞാനെന്ത് പ്രശ്നത്തിന്റെ കാരണം തേടിപ്പോയാലും കറങ്ങിത്തിരിഞ്ഞ് ഭൗതികാസക്തിയിലെത്തും, അതെന്റെ കുഴപ്പമല്ല. ഐ ആം എ നിരപരാധി.

വാർത്തകൾ ഒരു കൺസ്യൂമർ പ്രോഡക്റ്റാണ്. പ്രധാനമായും രണ്ട് തരത്തിലുള്ള വാർത്തകളാണ് മീഡിയകൾ തരുന്നത്. അരക്ഷിത ബോധവും ഉത്‌കണ്ഠയും വർദ്ധിപ്പിക്കുന്ന നെഗറ്റീവ് ന്യൂസുകൾ. ആകാംഷ ജനിപ്പിക്കുന്ന ഏതെങ്കിലും സെലിബ്രിറ്റിയുടെ കോണകം പാറിയ ഞെട്ടൽ ലിങ്കുകൾ. മാധ്യമങ്ങൾ നമ്മെ ലൂപ്പിലിട്ട് കറക്കാനുപയോഗിക്കുന്ന വികാരങ്ങളാണിവ.

മീഡിയ നമുക്ക് തരുന്നത് വിവരങ്ങളല്ല, ഓരോ നരേറ്റീവുകളാണ്. ഒരേ ഡാറ്റ തന്നെ വ്യത്യസ്ത രീതിയിലിരിക്കും വിവിധമാധ്യങ്ങൾ വ്യാഖ്യാനിക്കുന്നത്. ഈ നരേറ്റീവുകൾ എല്ലായ്‌പോഴും പ്രത്യക്ഷമായിരിക്കില്ല. വാക്കുകളുടെ തിരഞ്ഞെടുപ്പിൽ, പ്രയോഗത്തിലൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ടാകും. ഒന്നും പറയാതെയും, പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളും, വരികൾക്കിടയിൽ ഒളിഞ്ഞിരുന്നും വിനിമയം നടത്താനുമുള്ള കഴിവ് ഭാഷക്കുണ്ട്‌. ദൃശ്യമാധ്യമങ്ങൾക്ക് ഈ കഴിവ് കുറച്ച് കൂടുതലാണ്.

ഈ നരേറ്റീവുകൾ എല്ലായ്‌പോഴും 0-1, ട്രൂ-ഫാൾസ്, ലെഫ്റ്-റൈറ്റ് എന്ന ഒരു ബൈനറിയിലായിരിക്കും.അതല്ലാത്ത എല്ലാ സാധ്യതകളെയും നിരാകരിക്കും. ഏതെങ്കിലും ഒരു പക്ഷത്ത് ചേരാൻ നമ്മൾ നിർബന്ധിതരാകും. ഏകദേശം കാക്കത്തൊള്ളായിരത്തിമുന്നൂറ്റിനാല്പത്തേഴ് ഡാറ്റകൾ ചേർത്ത് വെച്ചാണ് നമ്മൾ ഒരു ലോകവീക്ഷണം രൂപപ്പെടുത്തുന്നത്. ഈ ലോക വീക്ഷണത്തിലൂടെയാണ് പിന്നെ നമ്മളീ ലോകത്തെ എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. ഒരു പുതിയ ഡാറ്റാകിട്ടുമ്പോൾ ഈ ലോകവീക്ഷണത്തിനകത്ത് നിന്ന് കൊണ്ടായിരിക്കും അതിനെ വിശകലനം ചെയ്യുന്നത്. നമ്മുടെ വീക്ഷണങ്ങൾക്ക് വിരുദ്ധമായ ഡാറ്റകൾ നമ്മുടെ വീക്ഷണത്തിന് അനുകൂലമായി പരിഭാഷപ്പെടുത്തും. അല്ലാത്തവ തള്ളിക്കളയും. അങ്ങനെ നമ്മുടെ എല്ലാ ചിന്തകളും രണ്ട് ബൈനറികളിലേക്ക് ചുരുങ്ങും. ഓരോന്ന് കണ്ട് തരിച്ച് കയറി കലിപ്പ് തീർക്കാൻ സോഷ്യൽ മീഡിയയിൽ നമ്മളൊരോ പപ്പടം കാച്ചും, എല്ലവരും പപ്പടം കാച്ചും. അകെ കാച്ചലും പൊട്ടലും ചീറ്റലുമായി ജഗപൊകയുമാകും.

രണ്ട് രീതിയിലാണ് നമ്മുടെ ചിന്തകൾ പ്രവർത്തിക്കുന്നത്. Fast thinking, Slow thinking. Fast thinking തലച്ചോറിന് വളരെ എളുപ്പവും താല്പര്യവുമുള്ള പണിയാണ്, കുറഞ്ഞ ഊർജ ചിലവിൽ പരിപാടി നടത്താം. ബോധപൂർവമായ ശ്രമം ഒട്ടും വേണ്ട, തലച്ചോർ autopilot മോഡിൽ ആയിരിക്കും. വൈകാരികമായിരിക്കും. പെട്ടന്ന് നിഗമങ്ങളിലെത്തും പക്ഷേ പലപ്പോഴും മുൻവിധികൾക്ക് അബദ്ധങ്ങൾക്കും കാരണമാകും. ലോജിക്കൽ ഫാലസികളും പലതരം ബയാസുകളും Fast thinkingലാണ് വരുത്തുന്നത്. അതേ സമയം Slow thinking ഊർജം ചിലവുള്ള പരിപാടി ആണ്, ബോധപൂർവമുള്ള നല്ല ശ്രമം വേണം. അത് കൊണ്ട് തന്നെ തലച്ചോർ അതിനെ ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. കാര്യങ്ങളെ ബൈനറി ആയി തരം തിരിച്ചു വിശകലനം ചെയ്യുക എന്നത് തലച്ചോറിന് വളരെ എളുപ്പമുള്ള പരിപാടിയാണ്, Fast തിങ്കിങ് ഏതൊരു വിഷയത്തെ കുറിച്ചും രണ്ട് state maintain ചെയ്താൽ മതി. അതേ സമയം കാര്യങ്ങളെ ഒരു ഗ്രേ ഏരിയയിൽ വിശകലനം ചെയ്യൽ എന്നത് Slow thinking ആണ്, കലോറി കൂടുതൽ ചിലവാവും. ഓരോ വിഷയത്തെ പറ്റിയും രണ്ടിന് പകരം പല സ്റ്റേറ്റുകൾ maintain ചെയ്യേണ്ടി വരും. കുറച്ചു സമയം ഉപയോഗിച്ചാൽ വിശ്രമിക്കേണ്ടി വരും. അത് കൊണ്ട് തന്നെ തലച്ചോർ അതിനെ പരമാവധി ഒഴിവാക്കും. ഗണിതം, യുക്തി, സങ്കീർണമായ പ്രശ്ന പരിഹാരം, ഒരു കാര്യത്തിൻ്റെ ഗുണദോഷങ്ങളും വരും വരായ്കളും സാഹചര്യവും എല്ലാം വിശകലനം ചെയ്ത് എടുക്കുന്ന തീരുമാനങ്ങൾ എല്ലാം Slow Thinking ആണ്.

കെ റയിൽ വിഷയത്തിൽ വികസന വിരോധി, അനുകൂലി എന്ന രണ്ട് ഓപ്‌ഷൻ മാത്രമേ ഒള്ളു. രണ്ട് തരം ആളുകൾ മാത്രമേ ഒള്ളു. ബാക്കിയെല്ലാം തള്ളിക്കളഞ്ഞു. സോഷ്യൽ മീഡിയയിൽ കെ റയിലിനെ അനുകൂലിക്കുകയും വിമർശിക്കയും ചെയ്യുന്ന അധികപേരും അതിനെക്കുറിച്ച് കാര്യമായി പഠിച്ചവരൊന്നും ആയിരിക്കില്ല. UDF ആയിരുന്നു നടപ്പിലാക്കുന്നതെങ്കിൽ ഇപ്പൊ അനുകൂലിക്കുന്നവർ വിമർശകരും വിമർശകർ അനുകൂലികളുമായി മാറും. ന്യായങ്ങളും ക്യാപ്സൂളുകളും വിമർശനങ്ങളും ഇത് തന്നെ ആയിരിക്കും, പറയുന്ന ആളുകൾ മാത്രം മാറും. ഇൻ ഗ്രൂപ്പിനോട് അമിത വിധേയത്വവും ഔട്ട് ഗ്രൂപ്പിനോട് വെറുപ്പും വിദ്വേഷവും നമ്മുടെ ജനിതകമായ ഗോത്രീയ സ്വാഭവമാണ്. അത് കൊണ്ടാണ് ഒരാളൊരു വിമർശമുന്നയിക്കുമ്പോൾ വിമർശനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം വിമർശിച്ചയാളുടെ അടിയാധാരം മാന്താൻ പോകുന്നത്. ബിയർ കുടിച്ചതും ട്രൈനയിൽ കയറിയതും വീട്ടിലെ യൂറോപ്യൻ ക്ളോസെറ്റും തപ്പിയിറങ്ങുന്നത്. ഇങ്ങനെ ഏതെങ്കിലും ഗ്രൂപ്പിലാക്കിയാൽ പിന്നെ പണിയെളുപ്പമാണ്. ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്താൽ അയാളുടെ മതവും രാഷ്ട്രീയവും സഘടനയും കണ്ടെത്തി ഏതെങ്കിലും ഗ്രൂപ്പിലാക്കിയാൽ നമ്മുടെ ജോലി കഴിഞ്ഞു. കമ്മി കൊങ്ങി സുഡാപ്പി മൂരി പ്രയോഗങ്ങളിലൂടെ ഒരാളെ എളുപ്പത്തിൽ ഏതെങ്കിലുമൊരു ഗ്രൂപ്പിലാക്കാം. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഉമ്മത്തിയതും സ്വത്വ രാഷ്ട്രീയവും പറയുന്നവർ തന്നെയാകും മൗല്യാർ, മുസ്ലിയാക്കന്മാർ എന്ന പ്രയോഗങ്ങളും നടത്തുന്നത്. ആ പ്രയോഗത്തിൽ തന്നെ അന്തർലീനമായി ഒരു പുച്ഛവും അപരവല്കരണവുമുണ്ട്. ഇതല്ലെങ്കിൽ അത്, ഏതെങ്കിലും ഒരു ബൈനറിയിലേ നിൽക്കാൻ പറ്റൂ എന്നതാണ് അലിഖിത നിയമം. അങ്ങനെ നമ്മളറിയാതെ നമ്മൾ നല്ല മൊയന്തുക്കളായി മാറി പരസ്പരം വെറുത്ത് കടിച്ച്കീറി പുച്ഛിച്ച് പരിഹസിച്ച് കൊണ്ടിരിക്കും.

ഇന്ന് സോഷ്യൽ മീഡിയ, ചാനൽ ചർച്ച യുദ്ധങ്ങളിൽ കാണുന്നത് 90 ശതമാനവും Fast thinking ആണ് . നാസ്തികർക്ക് വിശ്വാസികൾ മൊത്തത്തിൽ മന്ദബുദ്ധികളായും വിശ്വാസികൾക്ക് തിരിച്ചും തോന്നുന്നത് ഇത് കൊണ്ടാണ്. കെ റയിൽ വിഷയത്തിൽ അന്തം കമ്മി – വികസന വിരോധി എന്നീ ബൈനറികൾക്കപ്പുറത്ത കാര്യങ്ങളെ മനസ്സിലാക്കാൻ നമുക്ക് കഴിയാത്തതും ഇത് കൊണ്ടാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രം സമരത്തിനിറങ്ങുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഇത് കൊണ്ട് തന്നെ.

ഒരു ചെറു ന്യൂനപക്ഷം ഭൂരിപക്ഷത്തെ നിയന്ത്രിച്ച് ചൂഷണം ചെയ്യുന്നതാണ് ലോകക്രമം. പരമാവധി ഒരു 10% ഉണ്ടാകും അവർ, അവരെ ഉപജീവിച്ച് ഗുണം പറ്റുന്നവർ ഒരു 10%വും കൂട്ടാം. ബാക്കി 80% പലതരത്തിൽ ചൂഷണം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നവരാണ്. പക്ഷേ ഈ 80% എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞ് പരസ്പരം കലഹിച്ച് പോരടിച്ച് കൊണ്ടിരിക്കുകയായിരിക്കും.

ഇന്റർനെറ്റും സോഷ്യൽ മീഡിയയും പ്രോത്സാഹിപ്പിക്കുന്ന ഒരു വായനാ ശൈലിയും ചിന്താ രീതിയുമുണ്ട്. ഒന്നിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാത്ത, പലതരം ചെറിയ ആശയങ്ങളിലൂടെയുള്ള ഒരുതരം അലസമായ അശ്രദ്ധമായ വായനയും ചിന്താ രീതിയും. നമ്മുടെ തലോച്ചോറിന് Neuroplasticity എന്നൊരു പ്രത്യേകതയുണ്ട്. നമ്മളൊരു കാര്യം സ്ഥിരമായി ചെയ്ത് കൊണ്ടിരുന്നാൽ, അതിനെ ആയാസ രഹിതമാക്കാനും എളുപ്പത്തിലാക്കാനും തലച്ചോർ ചില അഡാപ്റ്റേഷൻ വരുത്തും. അത് പോലെ ചില കാര്യങ്ങൾ തീരെ ചെയ്യാതിരുന്നാലും ആ കാര്യങ്ങൾ ചെയ്യുന്ന ന്യൂറോണ്സ് നിർജീവമാകും. അങ്ങനെയാണ് നമുക്ക് ഓരോ ശീലങ്ങളൂം സ്കില്ലുകളും രൂപപ്പെടുന്നത്.

ഇന്റർനെറ്റും സോഷ്യൽ മീഡിയക്കും പരിധിവെച്ചില്ലെങ്കിൽ ഒന്നിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാനോ വിശകലനം ചെയ്യാനോ കഴിയ്യാത്ത, എല്ലാറ്റിനോടും യാന്ത്രികമായി വൈകാരികമായി പ്രതികരിക്കുന്ന നല്ല മൊയന്തുകളായി മാറും നമ്മൾ.

Control the content you are consuming,
Avoid unproductive and unfruitful discussions, we don’t have to respond to every comment and criticism.
Avoid things that don’t do any good to anybody.
Constantly review ourselves and correct.
Don’t be part of the diseases by treating the symptoms, treat the diseases.
Read books, think, contemplate and act wisely.
Be in the company of righteous people

Share this post:

Comment Policy: Please make sure to respond only to the post topic, red herring, ad hominem, and abusive languages will not be entertained.

Related Posts

Post by Topics

Stay Connected